മറയുന്ന കരോള്‍ കാഴ്ചകള്‍
കരോളിന്റെ കാലമാണ് ക്രിസ്മസ്. നിലാവിന്റയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന്റയും ഒത്തിരി പ്രകാശത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിക്കുന്ന കരോള്‍ സംഘങ്ങള്‍ . ചിരിച്ചും ചിരിപ്പിച്ചും ബലൂണുകളും സമ്മാനങ്ങളുമായി അവര്‍ക്കൊപ്പം ക്രിസ്മസ് ഫാദറും.
പള്ളികളും യുവജനസംഘടനകളും നാട്ടിന്‍പുറത്തെ കലാകായിക സമിതികളും സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികളും ആവേശത്തോടെ ആടിപ്പാടിയെത്തുന്ന കരോള്‍ കാഴ്ച ക്രിസ്മസിന്റെ പരിചിത മുഖങ്ങളില്‍ ഒന്നു മാത്രം...
കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...
ബൈബിള്‍ കഥാപാത്രങ്ങളായ ഉണ്ണിയേശു, ജോസഫ്, കന്യകമറിയം, ദൈവദൂതന്മാര്‍, മൂന്ന് വിദ്വാന്മാര്‍, മാലാഖമാര്‍, ആട്ടിടയന്മാര്‍ തുടങ്ങിയവരാണ് കരോള്‍ ഗാനങ്ങളിലെ മുഖ്യ കഥാപാത്രങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ കരോളിന്റെ ആരവമടങ്ങുകയാണ്. പണപ്പിരിവിന്റെ മാര്‍ഗമായി കരോള്‍ സംഘം മാറിത്തുടങ്ങി. അനാവശ്യമായ ഉപയോഗം കരോളിന്റെ ആശയവും ലക്ഷ്യവും വിപരീതങ്ങളിലാക്കി. ഒപ്പം കരോളിന്റെ ജനപ്രീതിയും കുറഞ്ഞു. എങ്കിലും കരോള്‍ ഇന്നും ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി നില കൊള്ളുന്നു. കരോള്‍ ഗാനവും സാന്താക്ലോസുമില്ലാത്ത ക്രിസ്മസ് ആലോചിക്കാനാവുമോ..?
|