മലയാളം->
കല, സംസ്കാരം
->
പൂര്‍ണവാര്‍ത്ത
|
'അല്ലിയാമ്പല്‍ കടവി'ന്റെ ഓര്‍മ്മകളില്‍ യേശുദാസ്....
നവംബര്‍ 30, 2000
കൊച്ചി: അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. രോഗപീഡകളോട് മല്ലിടുന്ന വാര്‍ധക്യത്തിലും ജോബ് മാസ്റര്‍ പതിറ്റാണ്ടുകള്‍ നീണ്ട ഊഷ്മള സ്നേഹബന്ധത്തിന്റെ സ്മരണകള്‍ അയവിറക്കിയപ്പോള്‍ ഗാനഗന്ധര്‍വന്‍ വികാരഭരിതനായി.
 |
| യേശുദാസ് |
നവംബര്‍ 29 ചൊവÿാഴ്ച ഉച്ചയ്ക്കായിരുന്നു വികാരനിര്‍ഭരമായ ആ കൂടിക്കാഴ്ച. രോഗാതുരനായ സംഗീത സംവിധായകന്‍ ജോബ് മാസ്ററെ കാണാന്‍ കളമശേരിയിലുള്ള വസതിയില്‍ എത്തിയതായിരുന്നു യേശുദാസ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയില്‍ അവശനായ ജോബ് മാസ്ററെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാന്‍ ചെന്നൈയില്‍ നിന്നാണ് ഗാനഗന്ധര്‍വന്‍ കൊച്ചിയിലെത്തിയത്.
ഉച്ച കഴിഞ്ഞ് കളമശേരി ഐടിഐ ക്രോസ് റോഡിലെ വസതിയിലെത്തിയ യേശുദാസിനെ ശാരീരികാവശതകള്‍ മറന്ന് ജോബ് മാസ്റര്‍ വരവേറ്റു. തികച്ചും യാദൃശ്ചികമായാണ് മാസ്റര്‍ സംഗീതം നല്‍കിയ 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം' പാടാനിടയായതെന്ന് യേശുദാസ് ഓര്‍മിപ്പിച്ചു.
'ഉദയഭാനു പാടാനിരുന്ന പാട്ടായതിനാല്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ഭാനുവിന് സുഖമില്ലെന്നും പാടണമെന്നും ഭാനു തന്നെ
 |
| ജോബ് മാസ്റര്‍ |
ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാന്‍ പാടിയത്. ഈ പാട്ട് ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായി. എല്ലാം ദൈവനിശ്ചയം.'
'സംഗീതത്തിന്റെ ലോകത്ത് ഏറെക്കാലം ഒന്നിച്ച് ഊണും ഉറക്കവുമായി കഴിഞ്ഞിരുന്നവരാണ് ഞാനും ദാസും.' പഴയ സുഹൃത്തിനെ പറ്റി ജോബ് മാസ്റര്‍ പറഞ്ഞു.
അല്ലിയാമ്പല്‍ കൂടാതെ വേറെയും ഗാനങ്ങള്‍ മാസ്റര്‍ ദാസിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'പെങ്ങള്‍' എന്ന ചിത്രത്തിലെ 'വ്യാമോഹം, വ്യാമോഹം ഭൂമിയിലിന്നും വ്യാമോഹം' എന്ന പാട്ടും മാസ്ററുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഗാനമാണ്. യേശുദാസിന്റെ പിതാവ് അഗസ്റിന്‍ ജോസഫിന്റെ 'അറുപതില്‍ കണ്ടോളാം' എന്ന നാടകത്തിനും സംഗീതം ഒരുക്കിയിരുന്നു.
അര മണിക്കൂറോളം മാസ്ററുടെ വസതിയില്‍ ചെലവിട്ട ശേഷം പിരിയുമ്പോള്‍ ഗാനഗന്ധര്‍വന്‍ മാസ്ററോട് മാത്രമായി പറഞ്ഞു. 'പത്രക്കാരുടെ ബഹളമില്ലാതെ ഒരു ദിവസം ഞാന്‍ വരാം.'
|
|
|
|
|