മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
സുഗതകുമാരിയ്ക്ക് സപ്തതി
ജനവരി 28, 2004
തിരുവനന്തപുരം: രാത്രിമഴയുടെ പാട്ടുകാരിയ്ക്ക് ജനവരി 28 ബുധനാഴ്ച എഴുപത് തികയുന്നു. ആര്‍ദ്രമായ കൃഷ്ണപ്രണയത്തില്‍ നിന്ന് പരിസ്ഥിതി പ്രേമത്തിലേക്കും സ്ത്രീപീഡനത്തിനെതിരായ സമരത്തിലേക്കും നീണ്ട ജീവിതം ഇപ്പോഴും സമരതീക്ഷ്ണം തന്നെ.
മകരമാസത്തിലെ അശ്വതി നാളാണ് സുഗതകുമാരിയുടെ പിറന്നാള്‍ ദിനം. നേര്‍ത്ത വിഷാദവും കൃഷ്ണപ്രണയവും പ്രകൃതിസ്നേഹവും ഒക്കെ നിറഞ്ഞ നിഷ്കളങ്കമായ കവിതകളായിരുന്നു സുഗതകുമാരിയുടേത്. പക്ഷെ പിന്നീട് സൈലന്റ്വാലി സംരക്ഷിയ്ക്കാനുള്ള സമരത്തിലേക്ക് എടുത്തുചാടിയതോടെ സുഗതകുമാരിയുടെ ലോകവീക്ഷണം തന്നെ മാറുകയായിരുന്നു. പിന്നീട് അവരില്‍ സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെ പോരാടാനുള്ള വീറും വാശിയും നിറയുകയായിരുന്നു. അത് പിന്നീടെഴുതിയ കവിതകളിലും പ്രതിഫലിച്ചു.
വനിതാകമ്മീഷന്‍ അധ്യക്ഷ എന്ന നിലയിലുള്ള സുഗതകുമാരിയുടെ ധീരമായ നിലപാടുകള്‍ പലപ്പോഴും ഇരുസര്‍ക്കാരുകള്‍ക്കും തലവേദനയായി. അവര്‍ എപ്പോഴും വേദനിയ്ക്കുന്ന പെണ്‍കുട്ടികളുടെ പക്ഷം പിടിച്ചപ്പോള്‍ പലപ്പോഴും സര്‍ക്കാരിന് രക്ഷിയ്ക്കാനുള്ള പലരെയും രക്ഷിയ്ക്കുക പ്രയാസമായി.
ഏറ്റവും ഒടുവില്‍ അവര്‍ മാനസികമായി സമനില തെറ്റിയ, താങ്ങില്ലാത്ത പെണ്‍കുട്ടികള്‍ക്കൊരു അഭയകേന്ദ്രം തുറന്നു- അതാണ് അഭയ. ഒരിയ്ക്കല്‍ അവര്‍ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കാനിടയായി. മാനസികാരോഗ്യകേന്ദ്രത്തില്‍ നഗ്നമായി, ശരീരമാകെ വ്രണങ്ങളുമായിക്കഴിയുന്ന ഒട്ടേറെ സ്ത്രീകളെ അവര്‍ കണ്ടു. ഇത് അവരുടെ മനസ്സിലെ പിടിച്ചുലച്ചു. ഈ ആഘാതത്തില്‍ നിന്നാണ് ഇത്തരം സ്ത്രീകള്‍ക്ക് ഒരു അഭയകേന്ദ്രമുണ്ടാക്കണം എന്ന ആശയം അവരുടെ മനസ്സില്‍ ഉദിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഒരു പ്രധാനനാഴികക്കല്ലായി സുഗതകുമാരി അഭയയെ കാണുന്നു. കഴിഞ്ഞ 19 വര്‍ഷമായി അഭയ സജീവമാണ്.
കവി കൂടിയായ അച്ഛന്‍ ബോധേശ്വരനായിരുന്നു സുഗതകുമാരിയുടെ പ്രധാനപ്രചോദനം.
സുഗതകുമാരിയുടെ കവിതകള്‍ക്ക് വള്ളത്തോള്‍ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ സാഹിത്യപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
|
|
|
|
|