കവിതയുടെ അമ്മയ്ക്ക് 95
ജൂലൈ 19, 2004
മലയാളകവിതയുടെ അമ്മയായ നാലപ്പാട്ട് ബാലാമണിയമ്മയ്ക്ക് ജൂലൈ 19 തിങ്കളാഴ്ച(കര്‍ക്കിടകത്തിലെ ആയില്യം നാള്‍) 95ാം പിറന്നാള്‍.
പിറന്നാള്‍ ദിനം ആഘോഷിയ്ക്കാന്‍ കൊച്ചിയില്‍ താമസിയ്ക്കുന്ന മകള്‍ ഡോ. സുലോചനയുടെ വീടായ കീര്‍ത്തി നഗറിലെ ഗ്രീഷ്മയില്‍ എല്ലാ മക്കളും എത്തി. മറ്റൊരു മകളായ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമല സുരയ്യ സാരിയുടുത്ത് എത്തിയത് കൗതുകമുണര്‍ത്തി. ഇസ്ലാം മതത്തിലേക്ക് മാറിയതിന് ശേഷം കമല സുരയ്യ പര്‍ദ്ദയാണ് ധരിച്ചിരുന്നത്.
അമ്മയ്ക്ക് കാണാന്‍ ഇഷ്ടമുള്ള വേഷത്തില്‍ എത്തിയെന്നേയുള്ളൂവെന്നും അതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും സാരിയ്ക്കില്ലെന്നും കമല സുരയ്യ പറഞ്ഞു. പക്ഷെ മലയാള കവിതയ്ക്ക് ഇത്രയേറെ സംഭാവനകള്‍ ചെയ്ത അമ്മയെ കേരളം അവഗണിയ്ക്കുകയാണ്. അമ്മയുടെ കാലില്‍ തൊട്ട് നമസ്കാരം വാങ്ങാനാണ് എത്തിയിരിക്കുന്നതെന്നും മാധവിക്കുട്ടി പറഞ്ഞു.
മക്കളുടെ കൂട്ടായ്മയാണ് അമ്മയുടെ ജന്മദിനത്തിലെ ഏറ്റവും വലിയ ആഘോഷമെന്ന് മകള്‍ ഡോ. സുലോചന നാലാപ്പാട്ട് പറഞ്ഞു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ആഘോഷ ചടങ്ങ്.
വാര്‍ധക്യവും രോഗവും തളര്‍ത്തിയ ബാലാമണിയമ്മ ഇപ്പോള്‍ ശയ്യാവലംബിയാണ്. ബോധത്തിലേക്കും അബോധത്തിലേക്കും മാറിമാറിവീഴുന്ന മനസ്സുമായാണ് അവര്‍ കഴിയുന്നത്. ഇത് മൂലം പിറന്നാള്‍ ദിനമായ തിങ്കളാഴ്ചയും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
1909 ജൂലൈ 19നാണ് പുന്നിയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചത്. 19-ാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. ധര്‍മ്മമാര്‍ഗം എന്ന ആദ്യ കവിതാസമാഹാരം 1938ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാണം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍.
ആത്മീയതയും കറകളഞ്ഞ ഭക്തിയും കലരുന്ന കവിതകളുടെ മുഖമുദ്ര അതിലുടനീളം അലിഞ്ഞുചേരുന്ന നൈര്‍മ്മല്യമാണ്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
|