മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
കവിയുടെ കാല്പാടുകള്‍ തേടി മുകുന്ദന്‍...
ഒക്ടോബര്‍ 31, 2003
കൊല്ലം: വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങിയപ്പോള്‍ മുകുന്ദന് ഒരു മോഹം. വയലാറിന്റെ വീട് സന്ദര്‍ശിയ്ക്കണം; ഭാര്യ ഭാരതിത്തമ്പുരാട്ടിയെ കാണണം. ഒപ്പം വയലാറിന്റെ ഓര്‍മ്മകളിലേക്ക് ഒരു സഞ്ചാരവും.
മുകുന്ദന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ വയലാര്‍ അവാര്‍ഡ് നേടിയ മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന കൃതിയുടെ ഒരു പ്രതി കിട്ടിയാല്‍ കൊള്ളാമെന്ന് ഭാരതിത്തമ്പുരാട്ടിയ്ക്ക് മോഹം.
ഒക്ടോബര്‍ 30 വ്യാഴാഴ്ച ഓച്ചിറയിലെ ചങ്ങന്‍കുളങ്ങരയിലുള്ള ആരഭി എന്ന വീട്ടിലേക്ക് മുകുന്ദന്‍ കാറില്‍ എത്തി. മുകുന്ദന്റെ കയ്യില്‍ കൊല്ലത്ത്നിന്ന് പണം കൊടുത്ത് വാങ്ങിയ കേശവന്റെ വിലാപങ്ങളുടെ ഒരു പ്രതി ഉണ്ടായിരുന്നു. കാറില്‍ നിന്നിറങ്ങിയ മുകുന്ദനെ ഭാരതിത്തമ്പുരാട്ടിയും മകള്‍ ഇന്ദുലേഖയും ഊഷ്മളമായി സ്വീകരിച്ചു.
ആദ്യം മുകുന്ദന്‍ കേശവന്റെ വിലാപങ്ങളുടെ പ്രതി ഭാരതിത്തമ്പുരാട്ടിയ്ക്ക് സമ്മാനിച്ചു. അതിന് മുന്‍പേ മുകുന്ദന്‍ എഴുതി: ഭാരതിത്തമ്പുരാട്ടിയ്ക്ക് നിറഞ്ഞ സ്നേഹത്തോടെ... എം. മുകുന്ദന്‍. കയ്യൊപ്പിട്ട പുസ്തകം ഭാരതിത്തമ്പുരാട്ടിയ്ക്ക് കൈമാറി.
മുകുന്ദനായി കരുതിവച്ചിരുന്ന കരിയ്ക്ക് ഭാരതിത്തമ്പുരാട്ടി നല്കി. വര്‍ത്തമാനത്തിനിടയില്‍ തമ്പുരാട്ടി ഒരു വിഷമം പറഞ്ഞു: കഴിഞ്ഞ തവണ അയ്യപ്പപ്പണിക്കര്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് നിരസിച്ചപ്പോള്‍ വിഷമം തോന്നി. ഇപ്രാവശ്യം പ്രശ്നം ഉണ്ടായില്ലല്ലോ.
മുകുന്ദന്‍ അപ്പോള്‍ ഭാരതിത്തമ്പുരാട്ടിയെ സമാധാനിപ്പിച്ചു: ചിലപ്പോള്‍ വാങ്ങേണ്ട എന്ന് തോന്നിക്കാണും. വൈകിപ്പോയതുമാകാം. കവിയുടെ ഓര്‍മ്മയ്ക്ക് കിട്ടുന്നതല്ലേ, അതിന്റേതായ ഒരു പവിത്രതയുണ്ട്.
വയലാറിന്റെ ഭാര്യ വയലാറിനെക്കുറിച്ച് എഴുതന്ന അനുഭവക്കുറിപ്പുകള്‍ എന്തായെന്ന് മുകുന്ദന്‍ അന്വേഷിച്ചു. ഉടന്‍ തയ്യാറാവുമെന്ന് അവര്‍ മറുപടി പറഞ്ഞു. അല്പനേരത്തെ കുശലങ്ങള്‍ക്കിടയില്‍ വയലാറിന്റെ ഭാര്യ പഴയ ഓര്‍മ്മകള്‍ പലതും തുറന്നു. നര്‍മ്മത്തില്‍ കുതിര്‍ന്ന രീതിയില്‍ ഭാരതിത്തമ്പുരാട്ടി അവതരിപ്പിച്ച ഓര്‍മ്മകള്‍ മുകുന്ദന്‍ നന്നായി ആസ്വദിച്ചു.
ഒടുവില്‍ ഇനിയും വരാമെന്ന യാത്രാമൊഴിയോടെ മുകുന്ദന്‍ പടിയിറങ്ങി.
|
|
|
|
|